•   Sunday, 06 Oct, 2024

യുഎഇ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്

Generic placeholder image
  Pracharam admin

അബുദാബി: യുഎഇ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 309 പേര്‍ക്കും മല്‍സരിക്കാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (എന്‍ഇസി) അനുമതി നല്‍കി. ഒക്ടോബര്‍ ഏഴിന് ആണ് രാജ്യത്തെ കണ്‍സള്‍ട്ടേറ്റീവ് പാര്‍ലമെന്റായ യുഎഇ നാഷണല്‍ കൗണ്‍സിലില്‍ പുതിയ സാരഥികള്‍ ചുമതലയേല്‍ക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവര്‍ക്കെതിരെ എന്തെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥി പട്ടികയക്ക് അംഗീകാരം നല്‍കുകയായിരുന്നു.

പ്രാഥമിക പട്ടികക്കെതിരെ പരാതി സമര്‍പ്പിക്കാനുള്ള സമയം ആഗസ്റ്റ് 26 മുതല്‍ 28 വരെ ആയിരുന്നു. ഒരു സ്ഥാനാര്‍ഥിക്കെതിരേയും പരാതി ലഭിക്കായ്കയാൽ, പരാതികളിന്‍മേല്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെടുക്കാനുള്ള സമയം ഓഗസ്റ്റ്  31 അവസാനിച്ചതോടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെപ്റ്റംബര്‍ 11 മുതൽ 23 ദിവസം അനുവദിച്ചിട്ടുണ്ട്. സെപ്തംബര്‍ 26 ആണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. വോട്ടര്‍ പട്ടികയില്‍ പേരുള്ള യുഎഇ പൗരന്‍മാര്‍ക്കെല്ലാം വോട്ടവകാശമുണ്ട്. സെപ്തംബര്‍ രണ്ടിന് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

309 മത്സരാർത്ഥികളിൽ മൂന്നിലൊന്നും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന അബൂദാബി എമിറേറ്റില്‍ നിന്നുള്ളവരാണ്. ദുബായില്‍ 57 പേരും ഷാര്‍ജയില്‍ 50 പേരും മല്‍സരരംഗത്തുണ്ട്. അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ യഥാക്രമം 21, 34, 14, 15 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം.


നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ 128 പേര്‍ ഏകദേശം 41 ശതമാനം വനിതകളാണ്. അബുദാബിയില്‍ 54 പേരും ദുബായില്‍ 27 പേരും വനിതകളാണ്. ഷാര്‍ജയില്‍ 19, അജ്മാനില്‍ 12, റാസല്‍ഖൈമയിലും ഉമ്മുല്‍ഖുവൈനിലും അഞ്ച് വീതം, ഫുജൈറയില്‍ ആറ് എന്നിങ്ങനെയാണ് ഇതര എമിറേറ്റ്സുകളിൽ വനിതാ സ്ഥാനാർത്ഥികൾ. 2019ല്‍ 479 സ്ഥാനാര്‍ത്ഥികളിൽ 182 പേര്‍ വനിതകളായിരുന്നു. 

36 സ്ഥാനാര്‍ത്ഥികള്‍ (11 ശതമാനം) 25നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. 35 വയസ്സിനു മുകളിലുള്ള 273 പേരുണ്ട്.
40 അംഗങ്ങളുള്ള യുഎഇ നാഷണല്‍ കൗണ്‍സിലില്‍ 20 പേരെയാണ് വോട്ടെടുപ്പിലൂടെ കണ്ടെത്തുന്നത്. ബാക്കിയുള്ള 20 പ്രതിനിധികളെ ഓരോ എമിറേറ്റിലെയും ഭരണാധികാരികള്‍ നാമനിര്‍ദേശം ചെയ്യും. ജനസംഖ്യാനുസൃതമായാണ് ഓരോ എമിറേറ്റിലെയും പ്രാതിനിധ്യം. അബുദാബി, ദുബായ് എമിറേറ്റുകള്‍ക്ക് നാലു സീറ്റ് വീതവും ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മൂന്നു വീതവും അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും അംഗങ്ങളാണുള്ളത്. രാഷ്ട്രത്തിന്റെ നയരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന എഫ്എന്‍സി വിവിധ എമിറേറ്റുകളിലെ ജനങ്ങളുടെ പ്രാതിനിധ്യം ദേശീയ തലത്തില്‍ ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

Comment As:

Comment (0)